Friday, December 12, 2014

അഭ്യസ്തവിദ്യന്‍

            കോയമ്പത്തൂരില്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം. കോളേജില്‍ എല്ലാവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ ആയിരുുന്നു സതീഷ് കുമാര്‍ സാര്‍. അദ്ധ്യാപകന്‍ എതിലുപരി അദ്ദേഹത്തിന്  മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ ഒരു സുഹൃത്തിന്റെ സ്ഥാനമായിരുുന്നു. ഒരു നാള്‍ കോളേജിനെ മുഴുവന്‍ ദഃഖത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹത്തെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് കോളേജില്‍ നിന്നും ആശുപത്രിയിലേക്ക് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടേയും ഒഴുക്കായിരുുന്നു. ഗാന്ധീപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.

        കൂട്ടുകാരോടൊപ്പം ഞാനും അദ്ദേഹത്തെ കാണാനായി പോയി. ആശുപത്രി പരിസരം കോളേജ് വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരുുന്നു. തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ ഏറെ സമയം കാത്തു നിന്നതിനു ശേഷമാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. തിരികെ വരുമ്പോള്‍ എല്ലാവരും വലിയ ദുഖത്തിലായിരുന്നു. ആശുപത്രിയില്‍ നിന്നും മെയിന്‍ റോഡിലേക്ക് കടന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഏതാണ്ട് ഇരുപത്തഞ്ച് വയസ്സിനടുത്ത് പ്രായം. ക്ലീന്‍ ഷേവ്, മാന്യമായ വസ്ത്രധാരണം, തോളില്‍ ഒരു ബാഗുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു എക്‌സിക്യുട്ടീവ് ലുക്ക്. ആയാള്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു. ഇടറിയ ശബ്ദം.  ഇംഗ്ലീഷും തമിഴും കലര്‍ന്ന സംസാരഭാഷ. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ മധുരയില്‍ നിന്നും കോയമ്പത്തൂരില്‍ എത്തിയതാണത്രേ. ആളൊരു എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ച് പോകാനൊരുങ്ങുമ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട കാര്യമറിയുന്നത്. അവശേഷിക്കുന്നത് പോക്കറ്റില്‍ കിടക്കുന്ന ഇരുപത് രൂപ മാത്രമാണ്. ഞങ്ങളോട് അക്കാര്യം പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും അയാള്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു

         കോയമ്പത്തൂരില്‍ പോക്കറ്റടി സാധാരണമാണ്. ട്രെയിനിലും ബസ്സിലുമെല്ലാം വച്ച് പലരുടെയും ബാഗ് വരെ നഷ്ടപ്പെട്ടിട്ടുണ്ട്. കോഴ്‌സ് കഴിഞ്ഞ് തങ്ങളും ഇതു പോലെ പലയിടങ്ങളില്‍ ഇന്റര്‍വ്യൂവിനു പോകേണ്ടവരാണ്. അപ്പോള്‍ ഇത്തരത്തില്‍ ഒരു അവസ്ഥ നേരിടേണ്ടി വന്നാലോ എന്ന ചിന്ത കൊണ്ടാവണം, എല്ലാവരും കൂടിച്ചേര്‍ന്ന് ഇരുനൂറു രൂപയോളം  പിരിച്ചെടുത്ത് അയാള്‍ക്ക് കൊടുത്തു. കരഞ്ഞുകൊണ്ടാണ് ഞങ്ങള്‍ ഓരോരുത്തരോടും അയാള്‍ യാത്ര പറഞ്ഞത്. അയാളെ ബസ് കയറ്റി വിട്ട ശേഷം ഞങ്ങള്‍ കോളേജിലേക്ക് തിരിച്ചു വരുമ്പോള്‍ ഒരാളെ സഹായിച്ചതിന്റെ സന്തോഷമായിരുുന്നു മനസ്സു നിറയെ. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരിക്കലും കേള്‍ക്കരുത് എന്നാഗ്രഹിച്ച വാര്‍ത്ത കേട്ടു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് സതീഷ് സാര്‍ ഞങ്ങളെയെല്ലാം വിട്ടു പോയി.

            കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞു അടുത്ത രണ്ട് ദിവസങ്ങള്‍ അവധിയായതിനാല്‍ ഞാന്‍ നാട്ടിലേക്ക് വരികയായിരുന്നു.എന്റെ ഒരു സുഹൃത്തും ഉണ്ടായിരുുന്നു കൂടെ. പാലക്കാട്ടേക്കുള്ള ബസ് കയറാനായി കോയമ്പത്തൂരിലെ ഉക്കടം ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടു ദിവസം മുമ്പ് കണ്ട അതേ എഞ്ചിനീയറിംഗ് ബിരുദധാരി...അതേ വേഷം...അതേ ഭാവം. എന്റെ മുഖം മൂപ്പര്‍ക്ക് ഓര്‍മ്മയില്ലാത്തതു കൊണ്ടാവണം, അന്നു പറഞ്ഞ അതേ കാര്യങ്ങള്‍ അയാള്‍ വീണ്ടും ആവര്‍ത്തിച്ചു.

''ഉങ്കളെ താനേ രണ്ട് വാരത്തുക്ക് മുന്നാടി ഗാന്ധിപുരത്തിലെ പാത്തേന്‍?"

എനിക്കറിയാവുന്ന മുറിത്തമിഴില്‍ ഞാന്‍ ആ ചോദ്യം പൂര്‍ത്തിയാക്കും മുമ്പേ അയാളുടെ മട്ടും ഭാവവും മാറി. എന്നെ രൂക്ഷമായൊന്നു നോക്കിയ ശേഷം ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് അയാള്‍ വേഗത്തില്‍ നടന്നകന്നു.

''നിനക്കറിയുമോ അയാളെ...?  അയാള്‍ ആരാ...''

സുഹൃത്തിന്റെ ചോദ്യം കേട്ടപ്പോഴാണ് ഭിക്ഷാടനത്തിന്റെ പുതിയ മുഖം കണ്ട് സ്തബ്ധനായി നിന്നിരുന്ന എനിക്ക് സ്ഥലകാലബോധം കൈവന്നത്.

''എനിക്കറിയാം....അയാളൊരു ഭിക്ഷക്കാരനാണ്...എ പ്രൊഫഷണല്‍ ബെഗ്ഗര്‍...''
ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ബസ് സ്റ്റാന്റിലെ തിരക്കിലേക്ക് ഊളിയിട്ടു.

22 comments:

  1. പ്രൊഫഷണൽ ബെഗ്ഗർ നന്നായിടുണ്ട് സംഗിത് ..............

    ReplyDelete
  2. എന്തെല്ലാം മുഖങ്ങളാണല്ലേ ചുറ്റും??

    ReplyDelete
    Replies
    1. അതെ...പൊതുജനം പലവിധം... :-)

      Delete
  3. ഇങ്ങനെ വരുന്നതില്‍ 99.99% പറ്റിക്കലാണ്.

    ReplyDelete
    Replies
    1. ഒരു തവണ അബദ്ധം പറ്റിപ്പോയി അജിത്തേട്ടാ...ഇനി പറ്റിക്കാന്‍ പറ്റില്ല... :-)

      Delete
  4. തട്ടിപ്പിന്റെ ഓരോ മുഖങ്ങൾ.ഇത് കാരണം ശരിക്കും പ്രശന്മുള്ളവരാണ് ബുദ്ധിമുട്ടുക

    ReplyDelete
    Replies
    1. ശരിയാണ്... ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ നല്ലതും ചീത്തയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്..

      Delete
  5. ഇതുപോലൊരു അബദ്ധം പണ്ട് എനിക്കും പറ്റിയതാണ്...

    ReplyDelete
    Replies
    1. ഹിഹി...അപ്പോള്‍ നമ്മള്‍ തുല്യ ദുഖിതരാണല്ലേ...? :-)

      Delete
  6. calicut new bus standing ingane oraal und sangee.. njan thanne randu vattam njettichu vittittund.. ;)

    ReplyDelete
    Replies
    1. ഈ പറഞ്ഞ ആളുടെ ബന്ധുവായിരിക്കും ചിലപ്പോള്‍... ;)

      Delete
  7. കുറച്ചു ദിവസം മുമ്പ് ഉടുപ്പി റെയിൽവേ സ്റ്റേഷനിൽ വെച്ച് മലയാളത്തിൽ സംസാരിച്ചുകൊണ്ട് ഇതുപോലെ ഒരു തട്ടിപ്പുകാരൻ വന്നിരുന്നു. ഷിമോഗയിൽ വെച്ച് കന്നഡ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരനും ഇതുപോലെ തട്ടിപ്പുമായി വന്നു. പലയിടത്തും ഇത്തരക്കാരെ കണ്ടിട്ടുണ്ട്. തട്ടിപ്പിന്റെ പുത്തൻ അവതാരങ്ങൾ...... യഥാർത്ഥ ആവശ്യക്കാരെ നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോവുന്നു

    ReplyDelete
    Replies
    1. സത്യസന്ധമായി ആരെങ്കിലും സഹായം ചോദിച്ചു വന്നാലും നമുക്ക് സംശയ ദൃഷ്ടിയോടെ മാത്രമേ അവരെ കാണാന്‍ സാധിക്കൂ... അതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും...

      Delete
  8. ഇത്തരക്കാരെ പ്രൊഫഷണല്‍ ബെഗ്ഗര്‍ എന്നു വിളിക്കരുത്.അവര്‍ ദയ അര്‍ഹിക്കാത്ത തട്ടിപ്പുകാരാണ്.

    ReplyDelete
    Replies
    1. പ്രൊഫഷണല്‍ തട്ടിപ്പുകാര്‍...!

      Delete
  9. വായന സുകും ഉണ്ട്.നന്നായിരിക്കുന്നു.

    ReplyDelete
  10. നനഞ്ഞേടം കുഴിക്കുന്നവര്‍.......
    കേള്‍ക്കുമ്പോള്‍ അലിവുതോന്നും..........
    ആശംസകള്‍

    ReplyDelete